Sunday, February 20, 2011

ഭാര്യയ്‌ക്കെതിരേ ഭര്‍ത്താവ്‌ കൊടുത്തത്‌ 115 കേസുകള്‍

ഭാര്യയോട്‌ ഇത്രയും വൈരാഗ്യം വേണോ എന്നാണ്‌ മഹാരാഷ്ര്‌ടയിലെ അഭിഭാഷകനായ നസിറുദ്ദീന്‍ നിസാമുദ്ദീന്‍ ഖാസിയോട്‌ ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കുന്നത്‌. കാരണം, പിണങ്ങിക്കഴിയുന്ന ഭാര്യയ്‌ക്കെതിരേ നസിറുദീന്‍ കൊടുത്തത്‌ ഒന്നും രണ്ടു കേസല്ല. 115 കേസുകളാണ്‌ ഭാര്യ കിഷ്‌വാറിനെതിരേ നസിറുദ്ദീന്‍ കോടതിയില്‍ നല്‍കിയത്‌. നസിറുദ്ദീന്റെ ഭാര്യയും അഭിഭാഷകയാണ്‌. അസിസ്‌റ്റന്റ്‌ പബ്ലിക്ക്‌ പ്രോസിക്യൂട്ടറാണ്‌ അവര്‍. ഭാര്യയ്‌ക്കെതിരേ അപകീര്‍ത്തി കേസുകളാണ്‌ നിസാമുദ്ദീന്‍ നല്‍കിയിരിക്കുന്നവയെത്രയും. ഭാര്യ തനിക്കെഴുതിയ കത്തുകള്‍ അപകീര്‍ത്തികരമാണെന്നു ചൂണ്ടിക്കാട്ടിയാണ്‌ നിസാമുദ്ദീന്‍ 115 വട്ടം കോടതിയെ സമീപിച്ചത്‌.

എന്നാല്‍, നസിറുദ്ദീന്റെ നടപടികള്‍ അനാവശ്യമാണെന്നു കാട്ടി മഹാരാഷ്ര്‌ട അഡ്വക്കേറ്റ്‌ ജനറല്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന്‌ ഇയാളെ അനാവശ്യ വ്യവഹാരിയായി മുംബൈ ഹൈക്കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇനിമേലില്‍ ഇമ്മാതിരി കേസുകളുമായി കോടതിയെ സമീപിക്കരുതെന്നാണ്‌ നസിറുദ്ദീനോട്‌ കോടതി പറഞ്ഞിരിക്കുന്നത്‌. നസിറുദ്ദീന്റെ കഥയറിഞ്ഞ ചിലര്‍ ഗിന്നസ്‌ ബുക്ക്‌ അധികൃതരെ സമീപിച്ചിരിക്കുകയാണെന്നാണ്‌ ദോഷൈകദൃക്കുകള്‍ പറഞ്ഞു പരത്തുന്നത്‌. ഏറ്റവും കൂടുതല്‍ കേസുകള്‍ ഭാര്യയ്‌ക്കെതിരേ നല്‍കിയ വ്യക്‌തിയെന്ന നിലയില്‍ ലോക റിക്കോഡ്‌ സൃഷ്‌ടിക്കാന്‍ നസിറുദ്ദീനായെന്നാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

No comments:

Post a Comment

::ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അടിച്ചുകൊണ്ടുപോകുന്നവര്‍ ദയവായി മറ്റുള്ളവരെ ദ്രോഹിക്കുന്ന രീതിയില്‍ കുലയോടെ അടിച്ചുകൊണ്ട് പോകരുതേതേതേ.... :: ..പ്ലീസ്‌സ്‌സ് . ...